മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹാരം കാണണം; വൈദികർക്കെതിരായ കേസുകൾ പുനഃപരിശോധിക്കണം: ശശി തരൂർ എം.പി
November 28 | 07:57 AM
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ശശി തരൂർ എം.പി. വിഴിഞ്ഞത്തെ സംഘർഷവുമായി ബന്ധപ്പെട്ട് വൈദികർക്കെതിരായി എടുത്ത കേസുകൾ പുനഃപരിശോധിക്കണമെന്നും ശശി തരൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
'ഇന്നലത്തെ അതിക്രമങ്ങളെ അപലപിക്കുമ്പോൾ തന്നെ, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഒരു ശരിയായ പരിഹാരം കാണാൻ അധികാരികൾക്ക് കഴിയാതെ പോയതാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്'- തരൂർ പറഞ്ഞു. ലത്തീൻ കത്തോലിക്ക സഭയുടെ ബഹുമാന്യരായ ആർച്ച് ബിഷപ്പ് നെറ്റോ അടക്കം പല വൈദികരെയും പ്രതികളാക്കിയാണ് എഫ് ഐ ആർ തയ്യാറാക്കിയത് വളരെ നിർഭാഗ്യകരമായിപ്പോയെന്നും ശശി തരൂർ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന വിവിധമായി പ്രശ്നങ്ങൾക്ക് അനുയോജ്യമായ പരിഹാരം വളരെ പെട്ടെന്ന് തന്നെ കാണാനും, സഭാ അധ്യക്ഷന്മാരെയും വൈദികരെയും കുറ്റവാളികളാക്കിയ നടപടി പുനഃപരിശോധിക്കാനും സംസ്ഥാന സർക്കാരിനോട് ശശി തരൂർ ആവശ്യപ്പെട്ടു.