അരുണാചലിലെ സേന ഹെലികോപ്റ്റർ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു
March 16 | 06:38 PM
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തകർന്ന ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം. ലഫ്റ്റനൻ്റ് കേണൽ വി വി ബി റെഡ്ഡി, മേജര്‍ ജയന്ത് എ എന്നിവരാണ് മരിച്ചത്. വെസ്റ്റ് കമെങ് ജില്ലയിലെ മണ്ഡാലക്ക് സമീപമാണ് ഹെലികോപ്റ്റർ തകര്‍ന്നു വീണത്. അപകട കാരണം കണ്ടെത്താന്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയിൽ നിന്ന് അസമിലെ സോനിത്പുർ ജില്ലയിലെ മിസമാരിയിലേക്ക് പോകവെയാണ് ഹെലികോപ്റ്റർ തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 9.15 ഓടെയാണ് ഹെലികോപ്റ്ററുമായുളള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതർ പറഞ്ഞിരുന്നു. ഇന്ത്യൻ സൈന്യവും, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ മണ്ഡാലയ്ക്ക് സമീപം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. പൈലറ്റുമാരെ കാണാതായതോടെ തെരച്ചിൽ തുടരുകയായിരുന്നു. എട്ട് പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.