പ്രിയാ വർഗീസിന് തിരിച്ചടി; യോഗ്യത തള്ളി ഹൈക്കോടതി വിധി
November 17 | 02:57 PM
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് തിരിച്ചടിയായി ഹൈക്കോടതി വിധി. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡപ്രകാരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നിരീക്ഷിച്ച കോടതി പിഎച്ച്ഡി കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും കോടതി ആവർത്തിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് വിധി. പ്രിയാ വർഗീസിനെ നിയമന പട്ടികയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് വിധി. ഹർജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. തുടർച്ചയായ രണ്ടുദിവസം വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹർജി പരിഗണിക്കവെ രൂക്ഷ വിമർശനമാണ് പ്രിയാ വർഗീസിനെതിരെ കോടതി ഉന്നയിച്ചത്.