അർബാസ് അഹമ്മദ് മിറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചു
January 7 | 11:50 AM
ന്യൂഡൽഹി: ജമ്മു കശ്മീരിൽ കൊലപാതകം ആസൂത്രണം ചെയ്തതിന് ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ അംഗം അർബാസ് അഹമ്മദ് മിറിനെ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ ചുമത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. വനിതാ അധ്യാപിക രജനി ബാലയുടേത് ഉൾപ്പെടെ ജമ്മു കശ്മീരിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ മിറിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. മിർ ജമ്മു കശ്മീർ സ്വദേശിയാണ്. നിലവിൽ പാകിസ്താനിലാണെന്നും അതിർത്തിക്കപ്പുറത്ത് നിന്ന് ലഷ്കർ ഇ ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധക്കടത്തിൽ മിർ പ്രതിയാണ്. ജമ്മു കശ്മീരിലെ കുൽഗാമിൽ അധ്യാപികയായ രജനി ബാലയുടെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ മിറാണെന്നും ആസൂത്രിത കൊലപാതകത്തിൽ പങ്കുണ്ടെന്നും അറിയിപ്പിൽ പറയുന്നു. യുഎപിഎ പ്രകാരം തീവ്രവാദിയായി പ്രഖ്യാപിക്കപ്പെടുന്ന 51-ാമത്തെ വ്യക്തിയാകും മിർ.