സര്‍ക്കാര്‍ അധ്യാപകര്‍ക്ക് 5 വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റം; കരടുനയവുമായി വിദ്യാഭ്യാസ വകുപ്പ്
March 28 | 07:54 AM
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലംമാറ്റം നല്‍കാനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. നിലവില്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് ഈ നീക്കം. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കാത്ത സാഹചര്യത്തില്‍ പുതിയ പരിഷ്കാരം വരുന്ന അധ്യയന വര്‍ഷം നടപ്പാക്കുമോയെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ വേണ്ടിവരും.
അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്കുന്ന രീതി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇപ്പോൾ തന്നെയുണ്ട്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയിൽ കൊണ്ടുവന്നേക്കും. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയർ സെക്കൻഡറി അധ്യാപക നിയമനം നടക്കുന്നത്. എൽ.പി., യു.പി., ഹൈസ്കൂൾ എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയിൽ നിന്നാണ് നിയമനം. അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയം രൂപീകരിക്കുക.
ജീവനക്കാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്‍കണം എന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള പൊതുവ്യവസ്ഥ. ഒരു സ്ഥലത്ത് തന്നെ അഞ്ചുവർഷത്തിൽ കൂടുതൽ തുടരാൻ പാടില്ല. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരിടത്ത് മൂന്നുവർഷം സർവീസായാൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ എന്തായാലും മാറ്റമുണ്ടാവും.
അധ്യാപകർ ഒരേ സ്കൂളിൽ തുടരുന്നത് സ്കൂളിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം. കൂടാതെ സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും അനുകൂല നിലപാടാണെന്നുമാണ് വിവരം.