വീഡിയോകോൺ വായ്പാ തട്ടിപ്പ് കേസ്: ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറും ഭർത്താവും അറസ്റ്റിൽ
December 24 | 08:31 AM
ന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനേയും ഭർത്താവ് ദീപക് കൊച്ചാറിനേയും സിബിഐ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ചയാണ് വീഡിയോകോൺ ഗ്രൂപ്പിന് ക്രമരഹിതമായി വായ്പ അനുവദിച്ച കേസിൽ അറസ്റ്റ് നടന്നത്. 2012 ലാണ് വീഡിയോകോൺ ഗ്രൂപ്പ് ഐസിഐസിഐ ബാങ്കിൽ നിന്ന് 3,250 കോടി രൂപ അനുവദിച്ചത്.
വീഡിയോ കോൺ ഗ്രൂപ്പ് ഉടമ വേണുഗോപാൽ ധൂതും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവർ റിന്യൂവബിൾസ്, സുപ്രീം എനർജി, വീഡിയോകോൺ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതി ചേർത്ത് സിബിഐ കേസെടുത്തു.
2019-2011 കാലഘട്ടത്തിൽ ചന്ദ കൊച്ചാറും ദീപക് കൊച്ചാറും വീഡിയോകോൺ ഗ്രൂപ്പിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും 1,875 രൂപ ക്രമരഹിതമായി വായ്പ അനുവദിച്ചുവെന്നാണ് കേസ്.
വീഡിയോകോൺ ഗ്രൂപ്പിന് പുറമേ, ന്യൂപവർ റിന്യൂവബിൾസ്, സുപ്രീം എനർജി, വീഡിയോകോൺ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കും വായ്പ അനുവദിച്ചു. ഐസിഐസിഐ ബാങ്ക് പോളിസികൾക്കും ബാങ്കിങ് നിയമങ്ങളും പാലിക്കാതെയായിരുന്നു ലോണുകൾ നൽകിയത്. ഈ സമയത്ത് ഐസിഐസിഐ ബാങ്ക് മേധാവിയും മാനേജിങ് ഡയറക്ടറുമായിരുന്നു ചന്ദ കൊച്ചാർ. ലോൺ അനുവദിക്കുന്ന കമ്മിറ്റിയിലും ചന്ദ കൊച്ചാർ ഭാഗമായിരുന്നു.
ലോണുകൾ അനുവദിച്ച് മാസങ്ങൾക്കുള്ളിൽ, ദീപക് കൊച്ചാറിന് 50% ഓഹരിയുണ്ടായിരുന്ന ന്യൂപവർ റിന്യൂവബിൾസിന് വേണുഗോപാൽ ധൂതിന്റെ സുപ്രീം എനർജി 64 കോടി രൂപ നൽകിയതായാണ് കണ്ടെത്തൽ.
2019 ലാണ് കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഇതിനു പിന്നാലെ ദീപക് കൊച്ചാറിനെ ഇഡി അറസ്റ്റ് ചെയ്തു. പിന്നീട് ദീപക് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവയാണ് ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, വേണുഗോപാൽ ധൂത് എന്നിവർക്കെതിരെ ചുമത്തിയത്.