സർക്കാർ-ഗവർണർ ഒത്തുതീർപ്പ്;കേന്ദ്രത്തെ തലോടിയ നയപ്രഖ്യാപന പ്രസംഗം: വി.ഡി സതീശൻ
January 23 | 06:41 PM
തിരുവനന്തപുരം: ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേന്ദ്രത്തെ തലോടിയ നയപ്രഖ്യാപനമാണ്. കേന്ദ്ര വിമർശനം ഒത്തുതീർപ്പിൻ്റെ ഭാഗമായി ഒളിപ്പിച്ചു. സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷം, അത് മറച്ച് വെച്ച് ഗവർണറെ കൊണ്ട് പ്രസംഗം നടത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മോശം പൊലീസായി കേരള പൊലീസ് മാറി. പൊലീസ്, ചരിത്രത്തിലെ വഷളായ സ്ഥിതിയിലാണ്.
പൊലീസിന് ഗുണ്ടാ ബന്ധമുണ്ടെന്നും പൊലീസിൽ പോലും തീവ്രവാദികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് പോലും സെക്രട്ടറിയേറ്റിൽ
പ്രവേശനം ഇല്ലാത്തപ്പോഴാണ് മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്.
ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് നടന്നത്. ചരിത്രത്തിൽ ഒരു ഗവർണർ സർക്കാരിന് വേണ്ടി നടത്തുന്ന ഏറ്റവും മോശം നയപ്രഖ്യാപനമാണിതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല .കേന്ദ്രം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎഫ്ഐ ജപ്തിയുടെ മറവില്‍ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു .ഇതിന് എതിരെയാണ് മുസ്ലിം ലീഗ് പറഞ്ഞത്. ഇത് ഗൗരവമായി പരിശോധിക്കുകയാണെന്നും വി.ഡി സതീശന് വ്യക്തമാക്കി.