ജനകീയ പ്രതിരോധ ജാഥ രണ്ടാം ദിവസത്തിലേക്ക്; കൂടുതൽ ജനപങ്കാളിത്തം ഉറപ്പിക്കാൻ സിപിഐ(എം)
February 21 | 08:44 AM
കാസർകോട്: സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ഇന്ന് ഉദുമ കണ്ടംകുഴിയിൽ നിന്ന് ആരംഭിക്കും. കാസർകോട്ടെ മൂന്ന് മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജാഥ കണ്ണൂരിൽ പ്രവേശിക്കും. കല്യാശ്ശേരിയിലാണ് ജാഥയുടെ രണ്ടാം ദിവസത്തെ സമാപനം. കാസർകോട് ജില്ലയിൽ സിപിഐഎമ്മിന് ഏറെ സ്വാധീനമുള്ള ഉദുമയിലേയും, കാഞ്ഞങ്ങാട്ടേയും തൃക്കരിപ്പൂരിലേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ജാഥ ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുക. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളും, കേരളത്തോടുള്ള അവഗണനയും, സംഘപരിവാർ വർഗീയതയും, സിപിഐഎമ്മിനെതിരെയുള്ള വിവാദങ്ങൾക്കുള്ള പാർട്ടിയുടെ വിശദീകരണത്തോടൊപ്പം, സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവബോധവും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജനകീയ പ്രതിരോധ ജാഥയുടെ ലക്ഷ്യം.
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നിന്ന് ആരംഭിച്ച സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ആദ്യം ദിവസം കാസർകോട്ടെ ചെർക്കളത്തെ സ്വീകരണ കേന്ദ്രത്തിലാണ് സമാപിച്ചത്.