തനിക്കെതിരെ ജി.സുധാകരനും നാസറും ചിത്തരഞ്ജനും ഗൂഢാലോചന നടത്തുന്നു'; ലഹരിക്കടത്ത് വിവാദത്തിൽപ്പെട്ട സിപിഎം കൗൺസിലർ ഷാനവാസ്
January 27 | 01:22 PM
ആലപ്പുഴ: ലഹരിക്കടത്ത് വിവാദത്തിൽ ഉൾപ്പെട്ട ആലപ്പുഴയിലെ സിപിഎം കൌൺസിലർ മുതിർന്ന നേതാക്കൾക്കെതിരെ ആരോപണവുമായി രംഗത്ത്. മുൻമന്ത്രി ജി.സുധാകരന്, ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്.നാസര്‍, പി.പി ചിത്തരഞ്ജന് എംഎൽഎ എന്നിവര്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ഷാനവാസ് ആരോപിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഷാനവാസ് ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് കത്ത് നൽകി.
അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാവ് പൊലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) തനിക്കെതിരെ പരാതി നല്‍കിയത് ഈ മൂന്ന് നേതാക്കളുടെയും അറിവോടെയാണെന്ന് ഷാനവാസ് കത്തില്‍ ആരോപിക്കുന്നു. കത്ത് പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കും നൽകും. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പിടിയിലായ വാഹനത്തിന്റെ ഉടമയായ ഷാനവാസിനെ സിപിഎമ്മിൽ നിന്ന് നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ജനുവരി ആദ്യവാരം രണ്ട് ലോറികളിലും, പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ഷാനവാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശാനുസരണം ഷാനവാസിനെതിരെ നടപടി എടുക്കുകയായിരുന്നു.