സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കൈക്കൂലി ആരോപണം; അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടെന്ന് ഹൈക്കോടതി
December 29 | 09:39 AM
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക തീരുമാനങ്ങളിൽ അഴിമതി ആരോപിക്കപ്പെടുമ്പോൾ മാത്രമേ അന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യമുള്ളുവെന്ന് ഹൈക്കോടതി. കൈക്കൂലി ആരോപണം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പരിധിയിൽ വരില്ലെന്നും അതിനാൽ മുൻകൂർ അനുമതിയില്ലാതെ അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർനന്ന്തനിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ്
റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അഴിമതി നിരോധന നിയമത്തിന്റെ 17എ വകുപ്പു പ്രകാരം കൈക്കൂലി ആരോപണം അന്വേഷിക്കുന്നതിനു മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ ബാബു വിധിയിൽ വ്യക്തമാക്കി. ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രതിയുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന പേരിൽ അഴിമതി നിരോധന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കടുത്തുരുത്തി മുൻ എസ്.ഐ ടിഎ അബ്ദുൽ സത്താറാണ് കോടതിയെ സമീപിച്ചത്.