ആലപ്പുഴയിൽ പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവം; വിശദീകരണവുമായി മെഡിക്കൽ കോളേജ്
December 7 | 04:16 PM
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ സൂപ്രണ്ട് അബ്ദുള്‍ സലാം. പൊക്കിള്‍ കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയന് നടത്തിയതെന്ന് സൂപ്രണ്ട് പറഞ്ഞു.
പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. അമ്മയെ ഉടന്‍ തന്നെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സിച്ച സീനിയര്‍ ഡോക്ടര്‍ പ്രസവ സമയത്ത് സ്ഥലത്തുണ്ടായിരുന്നതായും ചികിത്സാപ്പിഴവുണ്ടോയെന്നത് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും സൂപ്രണ്ട് പറഞ്ഞു.
അതേസമയം ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.