ഖത്തർ ലോകകപ്പ്: മൂന്നാം സ്ഥാനം ക്രൊയേഷ്യയ്ക്ക്; മൊറോക്കോയ്ക്കെതിരെ 2-1 ന് വിജയം
December 18 | 08:09 AM
ദോഹ: ഫിഫ ഫുട്ബോൾ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ മൊറോക്കോയെ 2-1ന് തകർത്ത് ക്രൊയേഷ്യ. ആദ്യ പകുതിയിൽ തന്നെ മത്സരത്തിലെ ഗോളുകളെല്ലാം വീണു. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ ക്രൊയേഷ്യയുടെ വകയായിരുന്നു ആദ്യ ഗോൾ. തൊട്ടുപിന്നാലെ ഒമ്പതാം മിനുട്ടിൽ മൊറോക്കോയും ഗോൾ നേടി. ഇവാൻ പെരിസിച്ച് നൽകിയ അസിസ്റ്റിൽ ജോസ്കോ ഗാർഡിയോൾ ആണ് ക്രൊയേഷ്യയ്ക്കു വേണ്ടി ആദ്യ ഗോൾ നേടിയത്. അഷ്റഫ് ദാരി മൊറോക്കോയ്ക്കു വേണ്ടിയും ആദ്യ ഗോൾ നേടി. 42ാം മിനുട്ടിൽ മൊറോക്കൻ ഗോൾവല വീണ്ടും കുലുങ്ങി. മിസ്ലാവ് ഒർസിച്ചാണ് ക്രൊയേഷ്യയുടെ രണ്ടാമത്തെ ഗോൾ നേടിയത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ക്രൊയേഷ്യയുടെ മടക്കം. ഇക്കുറി തങ്ങളുടെ സ്റ്റാർ പ്ലേയർ ലൂക്കാ മോഡ്രിച്ചിന്റെ ലോകകപ്പിലെ വിടവാങ്ങൽ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ക്രൊയേഷ്യ ആഗ്രഹിച്ചിരുന്നില്ല. അതേസമയം ചരിത്രത്തിലാദ്യമായി സെമിയിൽ എത്തിയ ആഫ്രിക്കൻ രാജ്യമെന്ന ഖ്യാതിയുമായാണ് മൊറോക്കോ ലൂസേർസ് ഫൈനലിന് എത്തിയത്. മൂന്നാംസ്ഥാനമെങ്കിലും നേടി ചരിത്രം കുറിക്കുക എന്ന മൊറൊക്കോയുടെ ലക്ഷ്യം ക്രൊയേഷ്യയുടെ അനുഭവപരിചയത്തിനു മുന്നിൽ വിഫലമായി. തോറ്റെങ്കിലും അഭിമാനത്തോടെയാണ് മൊറോക്കോയുടെ മടക്കം.