സൈക്ലോൺ ശീതക്കാറ്റിൽ അമേരിക്കയിൽ 34 മരണം; കാനഡയിലും സ്ഥിതി ഗുരുതരം
December 26 | 11:24 AM
ന്യൂയോർക്ക്: അമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്. ദിവസങ്ങളായി തുടരുന്ന കനത്ത ശീതക്കാറ്റിൽ ഇതിനോടകം അമേരിക്കയിലും കാനഡയിലുമായി 38 പേരാണ് മരിച്ചത്. ഇതിൽ 34 പേരും അമേരിക്കയിലാണ് മരിച്ചത്. 3 പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്.
ന്യൂയോർക്കിലെ ബുഫാലോയിലാണ് ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത്. കനത്ത ശീതക്കാറ്റിനെ തുടർന്ന് രാജ്യത്തെ വൈദ്യുതി ബന്ധവും തകരാറിലായി. രണ്ട് ലക്ഷത്തിൽ അധികം വീടുകളിലെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങളും റദ്ദാക്കി. അതോടെ നിരവധി പേരാണ് ക്രിസ്മസിന് വീട്ടിലെത്താനാവാതെ കുടുങ്ങിയത്.
കാനഡയിലും അതിശൈത്യം തുടരുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ മെറിറ്റിലുണ്ടായ വാഹനാപകടത്തിലാണ് നാലു പേർ മരിച്ചത്. അടുത്ത ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. യു.എസിലെ പല നഗരങ്ങളും താപനില മൈനസ് ഒൻപതിലും താഴെയാണ്. ട്രെയിൻ സർവീസുകളും നിർത്തിവച്ചു. രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ദുരിതം നേരിടുന്ന 240 മില്യൺ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.