തിരുവനന്തപുരത്ത് നാല് യുവാക്കൾക്ക് വെട്ടേറ്റു; അക്രമിച്ചത് ഗുണ്ടാനേതാവെന്ന് മൊഴി
January 8 | 06:51 AM
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നാലു യുവാക്കൾക്ക് വെട്ടേറ്റു. പാറ്റൂരിലാണ് സംഭവം. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമാണ് തങ്ങളെ ആക്രമിച്ചതെന്ന് യുവാക്കൾ പൊലീസിന് മൊഴി നൽകി. ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികൾ രക്ഷപ്പെട്ടു.
നാല് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരിടവേളയ്ക്കുശേഷാണ് ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്.
2009ൽ കോളിളക്കം സൃഷ്ടിച്ച പോൾ മുത്തൂറ്റ് വധക്കേസിലൂടെ മാധ്യമശ്രദ്ധ നേടിയയാളാണ് ഓംപ്രകാശ്. അന്ന് കൊല്ലപ്പെട്ട പോളിനൊപ്പം ഓപ്രകാശും തിരുവനന്തപുരത്തെ മറ്റൊരു ഗുണ്ടാനേതാവായ പുത്തൻപാലം രാജേഷും കാറിലുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കേസിൽ പൊലീസ് ഓംപ്രകാശിനെ പ്രതി ചേർത്തെങ്കിലും പിന്നീട് സിപിഐ ഏറ്റെടുത്തതോടെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.