'ലോകജേതാക്കളായ ജേഴ്സിയില്‍ തുടരണം; അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കില്ല': ലയണൽ മെസി
December 19 | 06:15 AM
ദോഹ: നീണ്ട 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് അർജന്റീന ഉയർത്തുമ്പോള്‍ ഇനി ആ ജേഴ്സിയിൽ ലോകകപ്പുകളിൽ കളിക്കാൻ മെസിയെന്ന മാന്ത്രികൻ ഉണ്ടാകില്ല. അടുത്ത ലോകകപ്പില്‍ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തരാഷ്ട്ര മത്സരങ്ങളിൽ താരം ഉണ്ടാകുമോ എന്ന ആശങ്കകൾ നിറഞ്ഞുനിന്നരുന്നെങ്കിലും അതിനും വിരമാമിട്ടിരിക്കുകയാണ് മെസി.
അന്തരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നില്ലെന്നും ലോകജേതാക്കളുടെ ജേഴ്സിയിൽ തുടരണമെന്നും ലയണൽ മെസി വ്യക്തമാക്കി. വര്‍ഷങ്ങളായി മുന്നില്‍ കണ്ട സ്വപ്നമാണിതെന്നും വിശ്വസിക്കാനാകുന്നില്ലെന്നും മെസി പറഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വരെ നീണ്ട ഫൈനലിൽ ഫ്രാൻസിനെ 4-2നാണ് അര്‍ജൻറീന തകർത്തത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്റീനയെ കാത്തിരുന്നത് ഫ്രാൻസിന്റെ ഗംഭീര തിരിച്ചുവരവാണ്. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി. ഇരട്ട പ്രഹരമേൽപ്പിച്ചാണ് എംബാപ്പെ ഫ്രാൻസിനെ ഒപ്പത്തിനൊപ്പമെത്തിച്ചത്.
അര്‍ജന്റീനയയ്ക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി. മുമ്പ് 1978ലും 1986ലുമാണ് അർജന്റീന ലോകകപ്പ് നേടിയത്. 1978ൽ മരിയോ കെംപസിലൂടെയും 1986ൽ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ൽ ലയണൽ മെസിയിലൂടെ അർജന്റീന തിരിച്ചുപിടിക്കുകയായിരുന്നു.