പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ വക്കാലത്ത് മുൻ കോണ്‍ഗ്രസ് നേതാവ് ഏറ്റെടുത്തു
December 17 | 12:53 PM
കാസർഗോഡ്: പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കുവേണ്ടി വാദിക്കാൻ മുൻ കോൺഗ്രസ് അഡ്വ. സി കെ ശ്രീധരന് കോടതിയിൽ ഹാജരായി. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ എറണാകുളം സിബിഐ (രണ്ട്) കോടതിയിലാണ് ശ്രീധരൻ പ്രതികൾക്കായി ഹാജരായത്.
മുന്‍ കെപിസിസി വൈസ് പ്രസിഡന്റായ സി.കെ ശ്രീധരന് ആഴ്ചകള്‍ക്ക് മുൻപ് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷം അദ്ദേഹം ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയാണിത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ.
മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി കുഞ്ഞിരാമന്, സിപിഎം മുന്‍ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്, പാര്‍ട്ടി പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്, പാക്കം ലോക്കല്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവന് വെളുത്തോളി, കേസിലെ ഒന്നാം പ്രതി മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ പീതംബരന്‍ എന്നിവരുള്‍പ്പെടെ ഒന്‍പത് പ്രതികള്‍ക്കു വേണ്ടിയാണ് സി കെ ശ്രീധരന് വിചാരണക്കോടതിയില്‍ ഹാജരാകുക. കേസിൽ 24 പ്രതികളാണുള്ളത്. മറ്റ് പ്രതികള്‍ക്കായി മൂന്ന് അഭിഭാഷകര്‍ വാദിക്കും. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് എട്ടുവരെയാണ് വിചാരണ.