തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 7,800 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു
February 8 | 09:48 AM
ഇസ്താംബൂൾ: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 7,800 കടന്നു.
ഭൂചലനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നുവെങ്കിലും ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ചൊവ്വാഴ്ച തുർക്കിയുടെ കിഴക്കൻ മേഖലയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ തുടർഭൂചലനമുണ്ടായി. അവശിഷ്ടങ്ങൾ തുരന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തന ദൗത്യം തുടരുകയാണ്.
അതിനിടെ ഭൂകമ്പത്തെ തുടർന്ന് 10 തെക്കുകിഴക്കൻ പ്രവിശ്യകളിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ചൊവ്വാഴ്ച മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. “വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്” എർദോഗൻ ഔദ്യോഗിക ടിവി ചാനലിലൂടെ പറഞ്ഞു.
അതേസമയം തുർക്കിയിലും സിറിയയിലും മരണസംഖ്യ എട്ടു മടങ്ങായി ഉയരുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 18,000ഓളം പേര്‍ക്ക് ഭൂചനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തിൽ തകർന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നൽകിയിരിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.