ഗ്രീഷ്മയുടെ പ്രണയത്തെക്കുറിച്ച് അറിയില്ല;ഹൈക്കോടതിയിൽ ജാമ്യഹർജിയുമായി അമ്മയും അമ്മാവനും
November 11 | 10:16 PM
തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയെ സമീപിച്ചു. അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ എന്നിവരാണ് ഹർജി നൽകിയത്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിയില്ലായിരുന്നുവെന്നും തങ്ങളെ പ്രതികളാക്കിയത് ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണെന്നുമാണ് ഇവർ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നത്. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ചറിഞ്ഞത്. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നുമാണ് ഇവരുടെ വാദം. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു.
അതേസമയം പാറശാല ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി പാരസെറ്റാമോൾ ഗുളിക കുതിർത്തു കയ്യിൽ കരുതിയിരുന്നു. ജ്യൂസിൽ കലർത്തി നൽകാനായിരുന്നു നീക്കം. ജ്യൂസ് ചലഞ്ച് ഇതിനായിരുന്നുവെന്നും ഗ്രീഷ്മയുടെ മൊഴി നൽകി. നെയ്യൂരിലെ കോളേജിൽ ഗ്രീഷ്മയെ എത്തിച്ച് ഇത് സംബന്ധിച്ച് തെളിവെടുത്തു.