റിപ്പബ്ലിക് ദിനാഘോഷം: പ്രധാന നഗരങ്ങളിൽ സുരക്ഷ കർശനമാക്കണം; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം
January 25 | 08:34 AM
ഡൽഹി: നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രസർക്കാർ. അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ ഉൾപ്പെട സുരക്ഷ കർശനമാക്കാൻ നിർദേശം നൽകി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
വൈകിട്ട് ഏഴുമുതൽ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദർശൻ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡന്റ് ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി സായുധ സേനയുടെയും അർദ്ധസൈനിക സേനയുടെയും മാർച്ച് പാസ്റ്റ് കർത്തവ്യ പഥിൽ നടക്കും. ഇതിന് പുറമെ, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്കാരിക പ്രകടനങ്ങൾ, മോട്ടോർസൈക്കിൾ റൈഡുകൾ, വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻസിസി റാലിയും എന്നിവയും റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.