ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് എഴുതിയില്ലെന്ന് ചിന്താ ജെറോം പറഞ്ഞ കത്തിന്റെ പകര്‍പ്പ് പുറത്ത്
January 25 | 01:28 PM
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് 8.50 ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്തയുടെ ആവശ്യപ്രകാരമാണെന്ന് വ്യക്തമായി. ചിന്ത കുടിശിക ആവശ്യപ്പെട്ട് പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നൽകിയ കത്ത് പുറത്തുവന്നു.
2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം ശിവശങ്കർ തുടർ നടപടിക്കായി അയച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്.
2017 ജനുവരി മുതൽ മുതൽ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ചിന്താ ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയും ചെലവ് ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളും നിലനിൽക്കെയാണ് ചിന്താ ജെറോം ശമ്പള കുടിശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും. ലക്ഷങ്ങളുടെ കുടിശിക ചോദിച്ച് വാങ്ങുന്നതിലെ ഔചിത്യം ചര്‍ച്ചയായപ്പോൾ അങ്ങനെ ഒരു കത്തുണ്ടെങ്കിൽ പുറത്ത് വിടാൻ ചിന്ത മാധ്യമങ്ങളെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ചിന്ത നല്കിയ കത്ത് പുറത്തുവന്നതിനു ശേഷം പ്രതികരണത്തിന് അവര്‍ തയ്യാറായിട്ടില്ല.