ബ്രഹ്മപുരത്ത് ചികിത്സ തേടിയത് 678 പേര്; വീടുകൾ തോറും കയറി ആരോഗ്യ സര്‍വ്വേ നടത്തും
March 11 | 04:33 PM
കൊച്ചി: ബ്രഹ്മപുരത്ത് ആരോഗ്യസര്വ്വ നടത്താന്‍ തീരുമാനം. പ്ലാന്റിലെ പുക മൂലം വായു മലിനീകരണം ഉണ്ടായ സ്ഥലങ്ങളിലാണ് സര്‍വ്വേ നടത്തുക. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ മെഡിക്കല്‍ സംഘടിപ്പിക്കും.പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്. എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐഎംഎ നല്‍കും.
പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ഓഫീസുമായി പങ്കുവയ്ക്കണം. ഇതിനായി ആശുപത്രികള്‍ക്ക് പ്രത്യേക ഫോര്‍മാറ്റ് നല്‍കും. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആരോഗ്യ വകുപ്പും ഐഎംഎയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തി.ഇതിനോടകം 678 പേരാണ് വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 421 പേര് ക്യാമ്പുകളിലാണ് എത്തിയത്. തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേര് ഉള്‍പ്പെടെയാണിത്. ആശങ്കപ്പെടുന്ന രീതിയില്‍ ആര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.