'കേരളത്തിലേക്ക് എത്തുന്നത് പിണറായി അരിയല്ല, മോദിയുടെ അരി'; കേരളത്തിലെ ബിജെപി പ്രവർത്തകർ പ്രതിബദ്ധതയുളളവരാണെന്ന് പ്രകാശ് ജാവദേക്കർ
March 4 | 02:30 PM
പാലക്കാട്: എല്ലാ മതവിഭാഗങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നുണ്ടെന്ന് കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. കേരളത്തിലേക്കെ് സൗജന്യമായെത്തുന്നത് പിണറായി അരി അല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി തരുന്ന അരി ആണ്. മോദി മാത്രമാണ് ജനമനസുകളിൽ. ജനകീയ പദ്ധതികളുമായി മോദി സർക്കാർ ഭംഗിയായി ജോലി ചെയ്യുന്നുണ്ടെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിൽ സംഘടിപ്പിച്ച ബിജെപി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ ബിജെപി പ്രവർത്തകന്റേയും ചുമതലയാണ്. കേരളത്തിലെ ബിജെപി പ്രവർത്തകർ പ്രതിബദ്ധതയുളളവരാണ്. എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. 35 വർഷം വീതം കോൺഗ്രസും
സിപിഐഎമ്മും ഭരിച്ച ത്രിപുരയിൽ സദ്ഭരണം കൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. എല്ലാ വിഭാഗം ജനങ്ങളും മോദിയിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ത്രിപുരയിലും ക്രിസ്ത്യൻ വിഭാഗമുളള നാഗാലാൻഡിലും വിജയിച്ചത്. രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് 2019ൽ യുഡിഎഫ് 19 സീറ്റുകൾ കേരളത്തിന് ലഭിച്ചത്. 2024ൽ രാഹുൽ ഗാന്ധി ചിത്രത്തിലുണ്ടാകില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.