പെരിയ ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതിക്ക് ആയുർവേദ ചികിത്സ; കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി സിബിഐ
November 21 | 03:35 PM
കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിലെ പ്രതിക്ക് കണ്ണൂരിൽ ആയുർവേദ സുഖചികിത്സ. സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗവും കേസിൽ ഒന്നാം പ്രതിയുമായ എ. പീതാംബരനാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ ആയുർവേദ ചികിത്സ ഒരുക്കിയിരിക്കുന്നത്. കോടതിയുടെയോ കേസ് അന്വേഷിക്കുന്ന സിബിഐയുടെയോ അനുമതിയില്ലാതെയാണ് ചികിത്സ നൽകുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം പരിശോധനയ്ക്ക് എത്തിയ ഡോക്ടർ നിർദ്ദേശിച്ചത് അനുസരിച്ചാണ് ചികിത്സ ലഭ്യമാക്കിയത് എന്നാണ് കണ്ണൂർ സെന്റട്രൽ ജയിൽ അധികൃതരുടെ വിശദീകരണം. പുറം വേദനയെ തുടർന്നാണ് പ്രതി ചികിത്സ ആവശ്യപ്പെട്ടതെന്നാണ് ജയിൽ അധികൃതരുടെ നിലപാട്. കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലാണ് പീതാംബരൻ 40 ദിവസത്തെ ചികിത്സയിൽ തുടരുന്നത്. ഒക്ടോബർ 19 ന് ജയിലിൽ തടവുകാരെ പരിശോധിക്കുന്ന ഡോക്ടർ അമർനാഥനോട് പീതാംബരൻ പുറംവേദനയുള്ളതായി പറയുകയും ഡോക്ടർ പ്രതിക്ക് വിദഗ്ധ ചികിത്സ വേണമെന്നാണ് നിർദ്ദേശിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ച സാഹചര്യത്തിൽ അത് നൽകുകയല്ലാതെ മറ്റൊരു പോംവഴിയും തങ്ങൾക്ക് മുന്നിൽ ഇല്ലാത്തതിനാലാണ് ഒക്ടോബർ 24-ാം തീയതി കണ്ണൂരിലെ ജില്ലാ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ പീതാംബരനെ പ്രവേശിപ്പിച്ചതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
ചികിത്സയെ സംബന്ധിച്ച് എറണാകുളം സി.ബി.ഐ. കോടതി വിശദീകരണം തേടിയിട്ടുണ്ട്. നാളെ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ജയിൽ സൂപ്രണ്ടിന് എറണാകുളം സി.ബി.ഐ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.