ഇന്തോനേഷ്യയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു,
November 22 | 07:55 AM
ജാവ: ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ട ഇടങ്ങളിൽ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ തലസ്ഥാന നഗരത്തിൽ അഭയം തേടുകയാണ്. ജാവാ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അവസാനം വിവരം കിട്ടുമ്പോൾ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നിട്ടുണ്ട്. 700ലേറേ പേർക്ക് പരിക്കേറ്റു.
പന്ത്രണ്ടിൽ അധികം വൻകിട കെട്ടിടങ്ങളാണ് ഭൂചലനത്തിൽ തകർന്നതെന്നാണ് വിവരം. നിരവധി വീടുകൾ മണ്ണിനടിയിലായി. കെട്ടിടങ്ങളുടെ അടിയിൽ കുടുങ്ങിയാണ് മരണമേറെയും സംഭവിച്ചത് എന്നാണ് സൂചന. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടു.
പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി.