മൊറോക്കൻ മാജിക്കിൽ വീണ് സ്പെയിനിന്റെ മടക്കം
December 6 | 10:57 PM
ദോഹ: മൊറോക്കൻ മാജിക്കിൽ സ്പെയിനിന് ക്വാർട്ടർ കാണാതെ മടക്കം. ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറില്‍ 90 ഉം 120 ഉം മിനുറ്റ് കളിച്ചിട്ടും ഇരു ടീമുകൾക്കും അവസരങ്ങൾ ഒരുപാടുണ്ടായിട്ടും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ആവേശം നിറഞ്ഞ മത്സരത്തിൽ സ്പെയിന്റെയും മൊറോക്കയുടെയും ഇഞ്ചോടിഞ്ച് പോരാട്ടം പക്ഷെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നതോടെ 3-0ന് മൊറോക്കോ വിജയിച്ചു ക്വാർട്ടറിലേക്ക് പ്രവേശിച്ചു.
മൊറോക്കോ-സ്പെയിന് ആവേശ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ഇരു ടീമുകളും 4-3-3 ശൈലിയില്‍ മൈതാനത്തെത്തിയപ്പോള്‍ തുടക്കത്തിലെ മത്സരം കടുത്തു. ഡാനി ഓല്‍മോയും മാർക്കോ അസെന്‍സിയോയും ഫെരാന്‍ ടോറസും സ്പെയിനിനായും ഹക്കീം സിയെച്ചും സൊഫൈന്‍ ബൗഫലും യൂസെഫ് എന്‍ നെസ്യിരിയും മൊറോക്കോയ്ക്കായും ആക്രമണം നയിക്കാനിറങ്ങി. സ്പെയിന് പാസിംഗിലൂന്നി കളിച്ചപ്പോള്‍ മൊറോക്കോ പ്രതിരോധ തന്ത്രം പ്രയോഗിച്ചാണ് കളിച്ചത്.
25-ാം മിനുറ്റില്‍ ഓഫ്സൈഡ് എങ്കിലും ഗാവിയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചു. 33-ാം മിനുറ്റില്‍ മൊറോക്കോ താരം സരൗരിയുടെ ഗോളെന്നുറച്ച ഷോട്ട് സ്പാനിഷ് ഗോളി തടുത്തു. 42-ാം മിനുറ്റില്‍ ഫ്രീകിക്കിനൊടുവില്‍ ലീഡ് നേടാന്‍ ലഭിച്ച സുവർണാവസരം മുതലാക്കാന്‍ മൊറോക്കോയുടെ ബൗഫലിന് സാധിക്കാതെ പോയി. രണ്ടാംപകുതിയിലേക്ക് എത്തിയപ്പോള്‍ ഇരു ടീമുകളും വേഗം കൂട്ടി ആരാധകരെ ശാന്തരാക്കാൻ അനുവദിച്ചില്ല. എന്നാൽ വലകുലുങ്ങുന്നത് കാണാനായില്ല.
ഷൂട്ടൗട്ടില്‍ പരിചയസമ്പത്ത് സ്പെയിനിനെ തുണയ്ക്കുമെന്ന് കരുതിയവർക്ക് കണക്കുകൂട്ടലുകള്‍ തെറ്റി. മൊറോക്കോയ്ക്കായി ആദ്യ കിക്കെടുത്ത സബീരി ഗോൾ നേടിയപ്പോൾ സറാബിയയുടെ ആദ്യ കിക്ക് പോസ്റ്റില്‍ തട്ടി സ്പെയിനിന്റെ പ്രതീക്ഷ അസ്ഥാനത്താക്കി. മൊറോക്കോയ്ക്കായി രണ്ടാം കിക്ക് സിയെച്ച് വലയിലാക്കിയപ്പോള്‍ സ്പെയിനായി കാർലോസ് സൊലേ എടുത്ത കിക്ക് ഗോളി തടുത്തു. മൊറോക്കോയുടെ മൂന്നാം കിക്ക് സിമോണ്‍ തടുത്തു. അല്പം ആശ്വാസം പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും പിന്നാലെ സ്പാനിഷ് ക്യാപ്റ്റന്‍ സെർജിയോ ബുസ്കറ്റ്സ് എടുത്ത ഷോട്ട് ഗോളിയില്‍ തട്ടി നിന്നു. തുടർന്ന് ഹക്കീമിയുടെ ഷോട്ട് വല കുലുക്കിയതോടെ മൊറോക്കോ മാജിക്ക് ഫലം കണ്ടു. അങ്ങനെ ആദ്യമായിട്ട് ലോക കപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു മൊറോക്കോ.