മന്ത്രിമാരും പിബി അംഗങ്ങളും ഭവനസന്ദർശനത്തിന്; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിച്ച് സിപിഎം
December 22 | 10:32 AM
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിച്ച് സിപിഎം. ഇതിന്റെ ഭാഗമായി വിവിധതലങ്ങളിലെ കൺവെൻഷനുകൾ ആരംഭിച്ചു. ജനുവരി ഒന്ന് മുതൽ 21വരെ മന്ത്രിമാരും പിബി അംഗങ്ങളും ഭവനസന്ദർശനം നടത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറി എം.വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശമുള്ളത്. പ്രാദേശികതലത്തിലുള്ള പ്രക്ഷോഭങ്ങളെ പാർട്ടിഘടകങ്ങൾ ഗൌരവമായി കണക്കിലെടുക്കണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ തലത്തിലുള്ള കൺവെൻഷനുകളും പാർട്ടി ചേർന്നുവരികയാണ്. മണ്ഡലം, ലോക്കൽ കൺവെൻഷനുകൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. ബൂത്ത് തല കൺവെഷനുകൾ ചേർന്നുവരികയാണ്. ഇതിന് പിന്നാലെ ഓരോ ബൂത്തിലും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങളും ജനുവരി മുതൽ ആരംഭിക്കും. ജനുവരി ഒന്നിന് 17 വയസ് തികഞ്ഞവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. 2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ട് ചെയ്യാനാകും.
പാർട്ടിയുമായി അകന്നുനിൽക്കുന്നവരെ ഒപ്പം കൂട്ടുന്നതിനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. മണ്ഡലം, ലോക്കൽ, ബൂത്ത് പാർട്ടി കമ്മിറ്റികളുടെ ചുമതലക്കാരെയും നിശ്ചയിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരുള്ളവരുടെ കണക്കെടുപ്പ് നടത്താനും, കൂടുതൽ വോട്ടുകൾ അനുകൂലമാക്കി മാറ്റുന്നതിനുമുള്ള ഇടപെടൽ നടത്താനും കൺവെൻഷനുകളിൽ നിർദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞം സമരത്തിൽ സർക്കാർ നടത്തിയ ഇടപെടൽ ഏറെ ഫലപ്രദമായിരുന്നുവെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. ബഫർ സോൺ വിഷയം സർക്കാരിനെതിരാകാതെ ജാഗ്രത പാലിക്കണം. ഈ വിഷയത്തിൽ യുഡിഎഫിന്റെ ഇരട്ടത്താപ്പ് ഉയർത്തിക്കാട്ടി പ്രചരണം നടത്തണം. ഇതിനായി യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവിടണമെന്നും നിർദേശമുണ്ട്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ വിശദമാക്കുന്ന ലഘുലേഖ ഉടൻ പുറത്തിറക്കും. അത് ജനങ്ങളിലെത്തിക്കാനും നിർദേശിച്ചിട്ടുണ്ട്.