കെ.കെ രമയുടെ പരാതി: പാർട്ടി ഇടപെടേണ്ടതില്ല; കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് എം.വി ഗോവിന്ദൻ
March 19 | 03:16 PM
തിരുവനന്തപുരം: കെ.കെ രമ എംഎൽഎയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. രമ എംഎല്‍എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എം വി. ഗോവിന്ദന് പറഞ്ഞിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ സച്ചിൻദേവ് എംഎൽഎക്കെതിരെ കെ.കെ രമ എംഎൽഎ നൽകിയ പരാതിയിൽ സ്പീക്കറിന്റെയും സൈബർ സെല്ലിന്റെയും നീക്കങ്ങൾ പ്രതിപക്ഷം
നിരീക്ഷിച്ചു വരികയാണ്. കെ.കെ രമക്കെതിരായ പ്രചരണങ്ങളെ രാഷ്ട്രീയ ആയുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. നിയമസഭക്ക് അകത്തും പ്രതിപക്ഷം വിഷയം ഉന്നയിക്കും. കെ കെ രമയുടെ ചികിത്സ സംബന്ധിച്ച ആരോപണങ്ങളിൽ ആരോഗ്യ മന്ത്രി മറുപടി പറയണമെന്ന നിലപാടിലാണ് പ്രതിപക്ഷം.