ട്രെയിനിലെ ആക്രമണം: സംസ്ഥാന വ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി; സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാൻ നിർദേശം
April 4 | 03:15 PM
കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തെരച്ചിൽ. എല്ലാ പോലീസ് സ്റ്റേഷനുകൾക്കും പരിശോധനയ്ക്ക് നിർദേശം. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഹോട്ടലുകൾ, ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകൾ അടക്കം നിരീക്ഷണത്തിൽ. സംശയാസ്പദമായി കണ്ടെത്തുന്നവരെ കസ്റ്റഡിയിൽ എടുക്കാനും നിർദേശം നൽകി.
അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരുംയ നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. ലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി വിക്രമന് ആണ് അന്വേഷണ സംഘത്തലവന്. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി കമ്മിഷണർ ഈശ്വരറാവു അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോടെത്തും. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ അജ്ഞാതൻ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ യാത്രക്കാരുടെ ദേഹത്തേക്ക് വീശിയൊഴിച്ച ശേഷം തീ കൊളുത്തിയത്.
സംഭവത്തെത്തുടർന്ന് യാത്രക്കാരായ മൂന്നുപേരെ റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. തീവെപ്പിൽ പൊള്ളലേറ്റ ഒമ്പതുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇതിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു പേർ ആശുപത്രി വിട്ടു.