'പ്രതിപക്ഷത്തിൻ്റെ അവകാശം സ്ഥാപിച്ച് കിട്ടും വരെ വിട്ടുവീഴ്ചയില്ല'; സമരം പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് വി.ഡി സതീശന്
March 17 | 03:41 PM
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടും വരെ വീട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമരം നിയമസഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതും ആലോചനയിലുണ്ട്. ഏകാധിപത്യ ശൈലിയ്ക്ക് എതിരെയുള്ള പോരാട്ടം ജനങ്ങളിലേക്ക് എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അലോസരമുണ്ടാക്കുന്ന അപ്രിയ കാര്യങ്ങള്‍ പറയുന്നു എന്നതിന്റെ പേരില്‍ അടിയന്തര പ്രമേയത്തിനുള്ള അവകാശം പൂര്‍ണമായും നിഷേധിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. തങ്ങള്‍ നോക്കി, പരിശോധിച്ച് വേണമെങ്കില്‍ തരുമെന്നാണ്, അങ്ങനെ അവര്‍ വേണമെങ്കില്‍ തരുന്ന ഔദാര്യം കൈപ്പറ്റാന്‍ അവരുടെ മുന്നില്‍ നില്ക്കുന്ന ആളുകളല്ല പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ അവകാശത്തെ ഇല്ലാതാക്കി, അടിച്ചമര്‍ത്തിക്കൊണ്ട്, തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നും വി.ഡി സതീശന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
'വാദികളായ എംഎല്‍എമാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അവര്‍ക്ക് മര്‍ദ്ദനവുമേറ്റു, അവര്‍ പരാതിയും കൊടുത്തു, അവരുടെ പരാതിയില്‍ എടുത്തിരിക്കുന്ന കേസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ്. വനിതാ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായാണ് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന സെഷന്‍സ് കേസ് എടുത്തിരിക്കുന്നത്. വെളുപ്പിന് ഒന്നരയ്ക്കും രണ്ടരയ്ക്കുമാണ് കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ട് എട്ടു മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തതിന്റെ കാപട്യം എല്ലാവര്ക്കും വ്യക്തമായിരിക്കുകയാണ്. പൂച്ചകളെ പോലെ പതുങ്ങി നില്ക്കുന്ന പ്രതിപക്ഷമെന്ന് വിചാരണ ചെയ്യപ്പെടും. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഒരു അതിക്രമവും ഉണ്ടായിട്ടില്ല. എംഎല്‍എമാര്‍ക്ക് കിട്ടാത്ത നീതി എങ്ങനെ സധാരണ ജനങ്ങള്‍ക്ക് ലഭിക്കും? അവകാശം സ്ഥാപിച്ച് കിട്ടും വരെ വിട്ടുവീഴ്ച്ച ചെയ്യില്ല', വി.ഡി സതീശന് കൂട്ടിച്ചേര്‍ത്തു.