നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും
January 22 | 06:48 AM
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറും സർക്കാരും തമ്മിലെ തർക്കങ്ങളും അനുനയവും, പൊലീസ്-ഗുണ്ടാ ബന്ധവുമെല്ലാം സഭയിൽ വലിയ ചർച്ചയാകാനാണ് സാധ്യത. ഗവർണറോടുള്ള യുദ്ധ പ്രഖ്യാപനമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാൻ വരെ ആലോചിച്ച സർക്കാർ, മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ സർക്കാരിനെ വെള്ളം കുടിപ്പിച്ച ഗവർണർ. എന്തും സംഭവിക്കാവുന്ന സ്ഥിതിയിൽ നിന്ന് പെട്ടെന്നുള്ള അനുനയമാണ് സഭാ സമ്മേളനത്തിലെത്തി നിൽക്കുന്നത്. സജിയുടെ സത്യപ്രതിജ്ഞക്ക് ഗവർണറുടെ പച്ചക്കൊടി ലഭിച്ചതോടെ വിവാദം അലിഞ്ഞുതുടങ്ങിയതാണ് നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ വർഷത്തിലെ സമ്മളനം തുടങ്ങാൻ സാഹചര്യമായത്.
അനുനയ അന്തരീക്ഷത്തിലും ഗവർണറെ മറികടന്ന് മലയാളം സർവകലാശാല വി.സി നിയമനത്തിനുള്ള ശ്രമം സർക്കാർ തുടങ്ങി. ചാൻസലർ ബില്ലിലും സർവകലാശാല നിയമഭേദഗതി ബില്ലിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടുമില്ല. കൊണ്ടും കൊടുത്തും അനുനയത്തിലെത്തിയുമുള്ള ഗവർണർ-സർക്കാർ ബന്ധം സഭയിൽ സജീവ ചർച്ചയാകും.
മൂന്നിനാണ് ബജറ്റ് പ്രസംഗം. ഗുരുതരസാമ്പത്തിക പ്രതിസന്ധിയും കെവി തോമസിനുള്ള കാബിനറ്റ് പദവിയടക്കമുള്ള അനാവശ്യ ചെലവുകളും സർക്കാറിനെ വെട്ടിലാക്കാനുള്ള പ്രതിപക്ഷത്തിന്റെ അടുത്ത പ്രധാനവിഷയം. കെപിസിസി ട്രഷററുടെ മരണവും ബന്ധുക്കളുടെ പരാതിയും ഭരണപക്ഷത്തിന്റെ വീണുകിട്ടിയ വിഷയമാണ്.