ജപ്പാനെ തകർത്ത് ക്രൊയേഷ്യ ലോകകപ്പ് ക്വാർട്ടറിൽ; ജയം ഷൂട്ടൗട്ടിൽ 3-1ന്
December 6 | 07:10 AM
ദോഹ: അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ക്രൊയേഷ്യ ലോകകപ്പ് ക്വാർട്ടറിൽ. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് മറികടന്നാണ് ക്രൊയേഷ്യ തുടർച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചു. തുടർന്ന് മത്സരം അധികസമയത്തേക്ക് നീണ്ടെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് നീണ്ടത്. ഖത്തർ ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ടിനാണ് ജപ്പാൻ-ക്രൊയേഷ്യ മത്സരം സാക്ഷിയായത്
ജപ്പാൻ താരം മിനാമിനോ എടുത്ത ആദ്യ കിക്ക് തന്നെ ക്രൊയേഷ്യ ഗോളി സേവ് ചെയ്തു. എന്നാൽ ക്രൊയേഷ്യൻ താരം നിക്കോളാ റാഫിച്ച് ആദ്യ കിക്ക് തന്നെ ഗോളാക്കിയതോടെ യൂറോപ്യൻ ടീം മുന്നിലെത്തി. ജപ്പാൻ രണ്ടാം കിക്ക് നഷ്ടമാക്കി. അവിടെയും താരമായത് ക്രൊയേഷ്യൻ ഗോളിയാണ്. രണ്ടാമതും ക്രൊയേഷ്യ ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യ 2-0ന് മുന്നിലെത്തി.
അടുത്ത കിക്ക് ജപ്പാൻ താരം അസാനോ ലക്ഷ്യം കണ്ടു. പിന്നാലെ ക്രൊയേഷ്യൻ താരം ലിവാജ കിക്ക് നഷ്ടമാക്കി. ഇതോടെ സ്കോർ 2-1 ആയി. എന്നാൽ അടുത്ത കിക്ക് ജപ്പാൻ താരം യോഷിദ നഷ്ടമാക്കുകയും ക്രൊയേഷ്യൻ താരം പസാലിക് ലക്ഷ്യം കാണുകയും ചെയ്തതോടെ ക്രൊയേഷ്യ വിജയാഹ്ലാദം തുടങ്ങി. ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ചാണ് ഇന്നത്തെ മത്സരത്തിലെ താരം.
നേരത്തെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജപ്പാനും ക്രൊയേഷ്യയും നിശ്ചിതസമയത്ത് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഡൈസന്‍ മയെദ നേടിയ ഗോളാണ് ജപ്പാനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച ക്രൊയേഷ്യ ഒരു ഗോൾ മടക്കി ഒപ്പമെത്തുകയായിരുന്നു. മൂന്നാമത്തെ കിക്കെടുത്ത ജാപ്പനീസ് താരം അസാനോ സ്കോർ ചെയ്തതോടെ നേരിയ പ്രതീക്ഷ ബാക്കിയായി. എന്നാൽ മൂന്നാം കിക്കെടുത്ത ക്രൊയേഷ്യൻ താരത്തിന്റെ കിക്ക് പാഴായി. ഇതോടെ മത്സരം ആവേശകരമായി. എന്നാൽ ജപ്പാന്റെ അടുത്ത കിക്ക് ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റിയതോടെ വിജയം ഉറപ്പിച്ചു.
43-ാം മിനിറ്റില്‍ റിറ്റ്സു ഡൊവാന് ബോക്സിലേക്ക് നല്കിയ ക്രോസ് നായകൻ മായ യോഷിദ പാസ് ചെയ്തപ്പോൾ മയെദ പിഴവ് കൂടാതെ ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതിയിൽ 55–ാം മിനിറ്റിൽ ക്രൊയേഷ്യയുടെ ഇവാൻ പെരിസിച്ച് നേടിയ തകർപ്പൻ ഹെഡർ ഗോളിലാണ് ക്രൊയേഷ്യ സമനില നേടിയത്.
പിന്നീട് ഇരു ടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളംനിറഞ്ഞെങ്കിലും ഗോൾ അകന്നു നിന്നു. മത്സരം അധികസമയത്തേക്ക് നീണ്ടെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയിൽ ജപ്പാന് ലഭിച്ച സുവർണാവസരം ക്രൊയേഷ്യ ഗോളി തട്ടിയകറ്റി. മത്സരത്തിൽ ഉടനീളം ബോൾ പൊസഷനിൽ മുന്നിൽ നിന്നത് ക്രൊയേഷ്യയായിരുന്നെങ്കിലും കൌണ്ടർ അറ്റാക്കുകളിലൂടെ ജപ്പാൻ മത്സരം ആവേശകരമാക്കി. രണ്ടാം പകുതിയിലും എക്സ്ട്രാടൈമിലും ക്രൊയേഷ്യൻ ഗോളിയുടെ എണ്ണം പറഞ്ഞ സേവുകളില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.