കൊച്ചിയിൽ ചീഞ്ഞ മീനുമായി വന്ന രണ്ട് കണ്ടെയ്നർ പിടികൂടി
February 6 | 09:36 PM
കൊച്ചി: മരടിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം നഗരസഭ പിടികൂടി. ദുർഗന്ധം വമിക്കുന്ന നിലയിൽ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തിയത്. പിരാന, രോഹു ഇനങ്ങളിൽ പെട്ട മത്സ്യമാണ് അഴുകി പുഴുവരിച്ച നിലയിൽ പിടിച്ചെടുത്തിരിക്കുന്നത്.
ഫ്രീസർ ഇല്ലാത്ത കണ്ടെയ്നർ വാഹനത്തിൽ ആന്ധ്രാ പ്രദേശിൽ നിന്നു കൊണ്ടുവന്ന മത്സ്യമാണ് ഇവ. ഒരു കണ്ടെയ്നറിലെ മത്സ്യം പൂർണമായും ചീഞ്ഞളിഞ്ഞ നിലയിലാണ്. മറ്റൊരു കണ്ടെയ്നറിൽ ചീഞ്ഞളിഞ്ഞ മത്സ്യത്തോടൊപ്പം നല്ല മത്സ്യവും ഇടകലർത്തി ബോക്സുകളിൽ ഐസ് നിറച്ചു സൂക്ഷിച്ച നിലയിലായിരുന്നു. പ്രാദേശിക വിപണിയിൽ വിൽപനയ്ക്കായി എത്തിക്കുന്നതിനു സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ എന്നാണ് വിവരം. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. രണ്ടാമത്തെ കണ്ടെയ്നറിലെ മീന്‍ ഉടന്‍ തന്നെ നശിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. രണ്ടു കണ്ടെയ്നറുകളിലും ഡ്രൈവര്‍മാരോ മറ്റ് ജീവനക്കാരെയോ ഉണ്ടായിരുന്നില്ല. തുറക്കാവുന്ന വിധത്തിലായിരുന്നു ഇവയുടെ വാതിലുകള്‍. അതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെയ്നര്‍ തുറക്കാനും മീന്‍ പുറത്തെടുക്കാനും കഴിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല. ഇവര്‍ സമീപത്തുതന്നെ ഉണ്ടെന്നാണ് നിഗമനം. ഇവരുടെ വസ്ത്രങ്ങള്‍ കണ്ടെയ്നറിന്റെ മുകളില്‍ അലക്കിവിരിച്ച നിലയിലാണ്. പരിശോധന നടക്കുന്ന വിവരം അറിഞ്ഞ ഇവര്‍ സ്ഥലം വിട്ടെന്നും സൂചനയുണ്ട്.