നിയമന കത്ത് വിവാദം: ലഭിച്ചത് സ്ക്രീന്‍ഷോട്ട് മാത്രം; ക്രൈംബ്രാഞ്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും
November 13 | 11:41 AM
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വിവാദമായ നിയമന കത്തുകളുടെ ഒറിജിനൽ കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച്. ഒറിജിനൽ കണ്ടെത്താൻ കേസെടുത്തു അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അതേസമയം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ടെലിഫോണിൽ നൽകിയ വിശദീകരണമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒരാഴ്ചയിലധികം സമയമെടുത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് സാധിച്ചില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം മാത്രമാണ് അന്വേഷണ സംഘം ശേഖരിച്ചത്. കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയുണ്ട്. എന്നാൽ ഇത് സാധൂകരിക്കണമെങ്കിൽ കത്തുകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കണം. കത്തിന്റെ ഒറിജിനല്‍ ലഭിക്കാതെ വ്യാജമെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അങ്ങനെ മാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാകൂ എന്നും ക്രൈബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.