എട്ടാം ദിവസും കൊച്ചി പുകയിൽ തന്നെ; പുതിയ കളക്ടർ ഇന്നു ചുമതലയേൽക്കും
March 9 | 09:41 AM
കൊച്ചി: എട്ടാം ദിവസവും പുകയണാതെ കൊച്ചി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തം ആണ് കൊച്ചിയെ ആശങ്കയിലാക്കിയിരിക്കുന്നത്. അര്‍ധരാത്രി തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുന്നു. ബ്രഹ്മപുരത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഹെലികോപ്റ്റർ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. മാലിന്യം ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം ബ്രഹ്മപുരം തീപിടിത്തം വിവാദങ്ങൾക്കിടെ എൻഎസ്കെ ഉമേഷ് ഇന്ന് എറണാകുളം കളക്ടറായി ചുമതലയേൽക്കും.മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സർക്കാർ എൻഎസ്കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്. മാർച്ച് 2ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.