മുഖ്യമന്ത്രി ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുന്നു: രമേശ് ചെന്നിത്തല
December 3 | 10:17 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന ആക്ഷേപവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണക്കുകയാണ്. സമരം ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സ്ഥലത്ത് പോലുമില്ലാതിരുന്ന രൂപത അധ്യക്ഷനെതിരെ കേസ് എടുത്ത നടപടി സർക്കാർ പിൻവലിക്കണം. പദ്ധതി നടക്കണം എന്നതാണ് തന്റെ അഭിപ്രായം. കോൺഗ്രസ് ഒരു ഘട്ടത്തിലും വിഴിഞ്ഞം പദ്ധതി വേണ്ടെന്ന് പറഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാകളുടെ ആശങ്കൾ പരിഹരിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ അന്ന് പാക്കേജ് പ്രാഖിപ്പിച്ചത്. അത് നടപ്പാക്കാത്തതാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മന്ത്രിമാർ തീവ്രവാദ ആരോപണം ഉന്നയിച്ചതും തിരിച്ച് മന്ത്രിക്കെതിരെ പറഞ്ഞതും ശരിയല്ല. ക്ലിഫ് ഹൗസിലെ ദുർവ്യയം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തരൂർ വിഷയത്തിൽ, തരൂരിന് സംഘടനാപരമായി ഒരു വിലക്കുമില്ല. ഏത് പരിപാടിയിലും അദ്ദേഹത്തിന് പങ്കെടുക്കാം. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അനാവശ്യമാണ്. പക്ഷെ സംഘടനാപരമായ നടപടികൾ തരൂർ പാലിക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു.