തലശേരി ബിഷപ്പ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പുറത്ത്
March 20 | 04:07 PM
കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിൻറെ ചിത്രം പുറത്ത്. റബറിൻറെ താങ്ങുവില 300 രൂപയാക്കിയാൽ ബിജെപിക്ക് കേരളത്തിൽ എംപിമാരില്ലാത്ത വിഷമം മലയോര കർഷകർ മാറ്റിത്തരും എന്ന് കഴിഞ്ഞ ദിവസം ആർച്ച് ബിഷപ്പ് പറഞ്ഞത് വലിയ വിവാദമായിരുന്നു. ബിഷപ്പുമായി കഴിഞ്ഞ ചൊവ്വാഴ്ച കൂടിക്കാഴ്ച നടന്നതായി ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻറ് എൻ ഹരിദാസ് സ്ഥിരീകരിച്ചു. കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ബിഷപ്പിൻറെ വിവാദ പ്രസ്താവന. റബ്ബറിൻറെ വിലയിടിവ് സംബന്ധിച്ച ആകാംക്ഷ കൂടിക്കാഴ്ചയിൽ ബിഷപ്പ് പങ്കുവെച്ചതായും ഹരിദാസ് പറഞ്ഞു.
ബിഷപ്പിൻറെ പ്രസ്താവനയോട് കോൺഗ്രസും സിപിഎമ്മും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യത്തെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുകയാണ് എന്ന കാര്യം ബിഷപ്പ് ഓർമ്മിക്കണം എന്നായിരുന്നു വി.ഡി സതീശൻറെ പ്രതികരണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിശ്വാസികൾ വേട്ടയാടപ്പെടുമ്പോൾ അത് കാണാതെയാണ് ബിഷപ്പിൻറെ പ്രസ്താവന എന്ന് എംവി ഗോവിന്ദനും കുറ്റപ്പെടുത്തി. ബിജെപി നേതാക്കളുമായി ബിഷപ്പ് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ഇതോടെ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തും.