പോൺ താരത്തിന് പണം നൽകിയെന്ന കേസ്; കുറ്റം നിഷേധിച്ച് ട്രംപ്, വാദം പൂർത്തിയായി
April 5 | 07:52 AM
ന്യൂയോർക്ക്: ബന്ധം പുറത്ത് പറയാതിരിക്കാൻ വേണ്ടി പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം പൂർത്തിയായി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് താൻ നിരപരാധിയാണെന്ന് കോടതിയിൽ പറഞ്ഞു. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു. മണിക്കൂറുകൾ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷമാണ് ട്രംപ് കോടതിയിൽ നിന്ന് മടങ്ങിയത്. ന്യൂയോർക്കിലെ മാൻഹട്ടൻ ഗ്രാൻഡ് ജൂറിക്ക് മുമ്പാകെയാണ് ട്രംപ് കീഴടങ്ങിയത്. കോടതിയിൽ കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ട്രംപ് ഹാജരാകുന്നതിനെ തുടർന്ന് വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. ന്യൂയോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഡിസംബർ നാലിന് കേസിൽ അടുത്ത വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. വിചാരണ 2024 ജനുവരിയിൽ ആരംഭിക്കുമെന്നും ജഡ്ജി അറിയിച്ചു.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പോൺ താരമായ സ്റ്റോമി ഡാനിയൽസിന് 1.30 ലക്ഷം ഡോളർ (1.07 കോടിയോളം രൂപ) നൽകിയെന്നതാണ് ട്രംപിനെതിരായ കേസ്. പണം ബിസിനസ് ചിലവായി കാണിച്ചതാണ് കുറ്റകരമായത്. ഈ പണം നൽകിയത് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണെന്നാണ് പരാതി. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യു എസ് പ്രസിഡന്റാണ് ട്രംപ്. അതേസമയം കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കേസിൽ താൻ നിരപരാധിയാണ് തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ തകർക്കാനാണ് ശ്രമമെന്നും ട്രംപ് പ്രതികരിച്ചിരുന്നു.