തുർക്കിയിൽ വീണ്ടും ഭൂചലനം; മരണസംഖ്യ 1400 കടന്നു
February 6 | 09:44 PM
ഇസ്താംബുള്‍: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 കടന്നു. അതേസമയം, ആശങ്ക ഉയർത്തി തുർക്കിയിൽ വീണ്ടും ഭൂചലനം റിപ്പോർട്ട് ചെയ്തു. 7.5 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് 2 ദശലക്ഷം ജനസംഖ്യയുള്ള തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിന് സമീപമുള്ള എകിനോസു പട്ടണത്തിന് സമീപം അനുഭവപ്പെട്ടത്. തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്നും തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
തുർക്കിയിൽ മാത്രം 912 പേർ മരിച്ചതായും 5383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ 371 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 1089 പേർക്ക് പരിക്കേറ്റു. വിമതരുടെ കൈവശമുള്ള വടക്ക് പടിഞ്ഞാറൻ സിറിയയിൽ 211 പേർ മരിക്കുകയും 419 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര് ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.