ഷുക്കൂർ വധക്കേസ്: പി ജയരാജനെതിരെ കൊലക്കുറ്റം ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് വെളിപ്പെടുത്തൽ
December 28 | 06:41 AM
കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തുന്നത് ഒഴിവാക്കാൻ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെതായി വെളിപ്പെടുത്തൽ. കണ്ണൂരിൽ മുതിർന്ന ക്രിമിനൽ അഭിഭാഷകനായ ടി.പി ഹരീന്ദ്രനാണ് വെളിപ്പെടുത്തിയത്. അന്നത്തെ ഡിവൈഎസ്പി ഉൾപ്പെടെയുള്ളവരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ടി പി ഹരീന്ദ്രൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സിപിഎമ്മിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ടി.പി ഹരീന്ദ്രൻ ആരോപിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ പല പ്രതികരണങ്ങളും താൻ കണ്ടുവെന്നും സമീപകാലത്ത് ഇ പി ജയരാജൻ വിഭാഗത്തെ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിഷയത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം മുസ്ലീം ലീഗിനുള്ളിൽ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഇ പി ജയരാജൻ വിഷയം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി നിലപാടെടുത്തത്. എന്നാൽ ഇതിനെ എതിർത്ത് കെപിഎ മജീദ്, കെ എം ഷാജി തുടങ്ങിയവർ രംഗത്തെത്തി.