കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് 19 വര്‍ഷത്തിന് ശേഷം ജയിൽ മോചിതനാകുന്നു
December 22 | 08:01 AM
കാഠ്മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിന്റെ പ്രായം കണക്കിലെടുത്താണ് ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ൽ സുപ്രീംകോടതി ചാൾസ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിനോദസഞ്ചാരികളായ അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വർഷവും, വ്യാജപാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വർഷവും ചേർത്ത് മൊത്തം 21 വർഷത്തെ തടവാണ് കോടതി വിധിച്ചത്.
1970-കളിലാണ് ചാള്‍സ് ശോഭരാജിനെ ലോകം അറിഞ്ഞു തുടങ്ങുന്നത്. 1972നും 1976നും ഇടയിൽ രണ്ടു ഡസൻ മനുഷ്യരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആദ്യ കാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിന്റെ ആദ്യകാല അപരനാമം. മാധ്യമങ്ങൾ അയാളെ സർപ്പന്റ് എന്ന് വിളിച്ചു(വഞ്ചകൻ, സാത്താൻ).1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. പക്ഷെ ജയിൽചാടി. പിന്നീട് പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഈ സമയത്താണ് കുറ്റകൃത്യങ്ങൾ ദക്ഷിണേഷ്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു.
1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭാരാജ് വീണ്ടും സമർഥമായി രക്ഷപ്പെട്ടു. ഒരുമാസത്തിനു ശേഷം പിടിയിലായി. 1997-ൽ ജയിൽ മോചിതനായശേഷം ഫ്രാൻസിലേക്ക് പോയ ശോഭരാജിനെ പിന്നീട് കാണുന്നത് 2003-ലാണ്. കാഠ്മണ്ഡുവിലെ എയർപോർട്ടിൽ ബാഗും തൂക്കി സാവധാനം നടന്നു പോകുന്ന മനുഷ്യനെ തിരിച്ചറിഞ്ഞത് നേപ്പാളിലെ ഒരു മാധ്യമ പ്രവർത്തകനായിരുന്നു. അങ്ങനെ ശോഭരാജ് വീണ്ടും ജയിലിലായി. നേപ്പാളിൽ നടന്ന ഒരു കൊലപതാക കുറ്റം കൂടി ശോഭരാജിന് മേൽ ചുമത്തപ്പെട്ടു. ഈ പ്രായത്തിലും എണ്ണമറ്റ കേസുകളുടെ വിചാരണയും നടന്നുകൊണ്ടിരിക്കയൊണ് ചാള്‍സ് ജയില്‍ മോചിതനാകുന്നത്.