തവാങ് കൈയ്യേറ്റ ശ്രമം; ഇന്ത്യൻ സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല
December 15 | 09:32 AM
തവാങ്: അരുണാചലിലെ തവാങിൽ ചൈനയുടെ കയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ ഇന്ത്യൻ സൈന്യം. സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല. ചൈനീസ് അതിക്രമ സാധ്യത മുന്നിൽ കണ്ടാണ് സൈന്യത്തിന്റെ പ്രത്യേക ജാഗ്രത. മുന്നേറ്റ നിരകളിൽ ശക്തമായ സൈനിക വിന്യാസം തുടരാനാണ് തീരുമാനം. ഉത്തരാഖണ്ഡ്, ഹിമാചൽ, ലഡാക്, അരുണാചൽ, സിക്കിം എന്നിവിടങ്ങളിൽ ജാഗ്രത തുടരും. കിഴക്കൻ ലഡാക്കിലെ ഡംചോക്ക്, ചുമർ മുതൽ യാങ്സെ വരെയും, അരുണാചലിലെ ഫിഷ് ടെയിൽ-1, 2 എന്നി മേഖലകളിൽ ഉൾപ്പടെയാണ് പ്രത്യേക ജാഗ്രത.
ഡിസംബര്‍ ഒന്‍പതിന് തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാണ് ഇന്ത്യ-ചൈന സംഘര്‍ഷം ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്തിലെയും സൈനികര്‍ക്ക് നേരിയ പരിക്കേറ്റുവെന്നാണ് സൈന്യം അറിയിച്ചത്. അരുണാചലിലെ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ച ചൈനീസ് സേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കുകയായിരുന്നുവെന്നാണ് വിവരം.