കർണാടകയിൽ ജയ് ഭാരത് യാത്രയുമായി രാഹുൽ ഗാന്ധി; പിന്നാലെ മോദിയും, പ്രചരണത്തിന് ചൂടേറും
April 2 | 08:27 AM
ബെംഗളൂരു: കർണാടകയിൽ ജയ് ഭാരത് യാത്രയുമായി മെയ് ഒമ്പതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തുന്നു. തന്നെ എംപി സ്ഥാനത്ത് നിന്ന്
അയോഗ്യനാക്കിയ കോലാറിലെ പ്രസംഗ വേദിയിലേക്കാണ് രാഹുൽ എത്തുന്നത്. ലോക്സഭാംഗത്വത്തിൽ നിന്ന്
അയോഗ്യനാക്കിയ ശേഷം രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. കോലാറിലെ മെഗാ റാലിക്ക് ശേഷം 11 ന് വയനാട് സന്ദർശിക്കും. രാഹുൽ ജനങ്ങളുടെ ശബ്ദമാണ്. നിങ്ങൾക്ക് അദ്ദേഹത്തെ നിശബ്ദനാക്കാനാകില്ലെന്നും ആ ശബ്ദം ശക്തവും ഉച്ചത്തിലുമാകുമെന്നും കോലാർ സന്ദർശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വീറ്റ് ചെയ്തു. മെയ് പത്തിന് നടക്കാനിരിക്കുന്ന കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് രാഹുൽ ജയ് ഭാരത് യാത്രയുമായി എത്തുന്നത്.
അതേസമയം കർണാടക സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തും. മൈസൂരുവിലേക്ക് ആണ് മോദി എത്തുന്നത്. മൂന്നുദിവസത്തെ പരിപാടിയാണ് മൈസൂരുവിൽ നടക്കുക. രാജ്യത്തിന്റെ കടുവസംരക്ഷണ പദ്ധതി 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടകനായാണ് മോദി എത്തുന്നത്. ബന്ദിപ്പുർ, നാഗർഹോളെ, മലൈ മഹാദേശ്വര, ബിലിഗിരി രംഗനാഥ, കെ. ഗുഡി എന്നീ കടുവസങ്കേതങ്ങളുടെ സാമീപ്യമാണ് മൈസൂരുവിനെ തിരഞ്ഞെടുക്കാൻ കാരണം. കടുവ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ലോകത്തിനു മുമ്പാകെ പ്രദർശിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ ദേശീയ കടുവ സെൻസസ് റിപ്പോർട്ട് ഈ ചടങ്ങിൽ പ്രധാനമന്ത്രി പുറത്തുവിടും.
മെയ് 10 ന് ഒറ്റ ഘട്ടമായാണ് കർണാടകയിൽ വോട്ടെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ. ഏപ്രിൽ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 80 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം. അംഗപരിമിതർക്കും വീട്ടിൽ നിന്നു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കും. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്.