'പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല'; സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് പോര്
February 27 | 01:24 PM
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് പോര്. പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. പഴയ വിജയനായിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിന് നേരത്തെ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പരമാർശം. പ്രതിപക്ഷ സമരങ്ങൾക്ക് എതിരായ പോലീസ് നടപടിയെക്കുറിച്ച് ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ നടന്നഡ ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വന്നത്. ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും സംസ്ഥാനത്ത് നികുതി പിരിവിൽ കെടുകാര്യസ്ഥതയാണെന്നും അധികഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. സാധാരണക്കാരുടെ തലയിൽ നികുതി ഭാരം കെട്ടി വയ്ക്കുന്നതിനെയാണ് പ്രതിപക്ഷം എതിർത്തത്. മുഖ്യമന്ത്രി വീട്ടിൽ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞതാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഉറങ്ങികിടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ എന്തിനാണ് കരുതൽ തടങ്കലിൽ വച്ചത്. ഒരു കരിങ്കൊടി കാണിക്കാൻ വരുന്നവരെ പേടിച്ച് എന്തിനാണ് 100 കണക്കിന് പൊലീസുകാർക്കിടയിൽ പോയി ഒളിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വീട്ടിൽ കിടന്ന് ഉറങ്ങുന്നവരെ കരുതൽ തടങ്കലിൽ ആക്കുന്നുവെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. നിയമ വിരുദ്ധമായി കരുതൽ തടങ്കലിലെടുക്കാൻ അധികാരമില്ല. ഭരണഘടന വിരുദ്ധമാണ് ഇത്. മിവ ജോളിയെ കോളറിൽ പിടിച്ചെടുക്കുന്നു. പെൺകുട്ടിക്ക് എതിരെ അതിക്രമം കാണിച്ചാൽ അത് ഞങ്ങൾക്ക് നിസാരമല്ല. സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. കറുത്ത വസ്ത്രം ധരിച്ച എത്ര പേർ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. മുഖ്യമന്ത്രി പേടിക്കണ്ട. മുഖ്യമന്ത്രിക്കെതിരെ ഒരു അതിക്രമവും യുഡിഎഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.