തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചത് 24,000ലേറെപ്പേര്‍; സിറിയയിൽ 53 ലക്ഷം പേർ ഭവനരഹിതരായെന്ന് ഐക്യരാഷ്ട്രസഭ
February 11 | 10:24 AM
ഇസ്താംബൂൾ: ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 24,000 കടന്നു. വിമതരുടെ പിടിയിലുള്ള വടക്കു പടിഞ്ഞാറന്‍ സിറിയയിലേക്ക് യുഎന്നിന്റെ കൂടുതല്‍ സഹായമെത്തി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും നൂറിലേറെ തുടര്‍ചലനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ഇരുരാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദിവസങ്ങള്‍ നീങ്ങുന്നതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ പേരെ ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുകള്‍. അതേസമയം ദുരന്തത്തില്‍ സിറിയയില്‍ മാത്രം 53 ലക്ഷം പേര് ഭവന രഹിതരെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.
ഭൂകമ്പത്തില്‍ തുര്‍ക്കിയിലാണ് ഏറ്റവുമധികം ആള് നാശം ഉണ്ടായത്. 20,000 പേര്‍ക്ക് തുര്‍ക്കിയില്‍ ജീവന് നഷ്ടമായി. കാണാതായ ഇന്ത്യക്കാരന്റെ പാസ്പോര്‍ട്ട് തുര്‍ക്കിയിലെ ഒരു ഹോട്ടലിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി. ഇയാളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അടുത്തുള്ള ആശുപത്രിയിലടക്കം തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 10 വയസുകാരിയെയും അമ്മയെയും രക്ഷിക്കാനായത് വെള്ളിയാഴ്ച ദുരന്ത ഭൂമിയിലെ ആശ്വാസക്കാഴ്ചയായി. രക്ഷാപ്രവര്‍ത്തനം കടുതല്‍ വേഗത്തിലാക്കണമായിരുന്നുവെന്ന് പ്രസിഡന്റ് എര്ദോഗന് പ്രതികരിച്ചു. യുഎന്നിന്റെ രണ്ടാം ഘട്ട സഹായവും വഹിച്ചുള്ള ട്രക്കുകള്‍ വടക്കുപടിഞ്ഞാറന്‍ സിറിയയിലെത്തി. ബാബ് അല്‍ ഹവ ക്രോസിംഗ് പിന്നിട്ടാണ് സഹായം എത്തിച്ചത്. ടെന്റുകളും പുതപ്പുകളും ഭക്ഷണസാധനങ്ങളും ഇതിലുണ്ട്. ആദ്യ സഹായം വ്യാഴാഴ്ച എത്തിയിരുന്നു. കൂടുതല്‍ അടിയന്തര സഹായം സിറിയയിലേക്ക് ലോകരാഷ്ട്രങ്ങള്‍ എത്തിക്കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗാം ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം വിതച്ച ദുരിതവും കോളറയും മോശം കാലാവസ്ഥയും ഇവിടുത്തെ ജനങ്ങള്‍ക്ക് വെല്ലുവിളിയാണ്. അലെപ്പോയില്‍ മാത്രം ഒരുലക്ഷം പേര്‍ക്ക് വീട് നഷ്ടമായെന്നാണ് കണക്ക്. 30000 പേരെ സ്കൂളുകളിലും പള്ളികളിലുമായി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞു. 70000 ഓളം പേര് അതിശൈത്യത്തില്‍ കഴിയുന്നത് വലിയ ആശങ്കയായി മാറുന്നു. വരുംദിവസങ്ങളില്‍ ഇവിടെ താപനില വീണ്ടും കുറഞ്ഞ് മൈനസ് രണ്ടിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ ടെന്റുകളില്‍ താമസിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് താമസത്തിന് വാടക നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്ദോഗന് അറിയിച്ചു.