ലൈഫ് മിഷന് കോഴക്കേസിൽ എം ശിവശങ്കർ അഞ്ചാം പ്രതി; കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട്
February 15 | 04:33 PM
കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ എം ശിവശങ്കർ അഞ്ചാം പ്രതി. കേസിൽ ഇ.ഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ ഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കരന് നൽകിയെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി.
സരിത്, സന്ദീപ് എന്നിവർക്കായി നൽകിയത് 59 ലക്ഷം രൂപയാണ്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. ഒരാളെ കൂടി ഇഡി കേസില്‍ പുതുതായി പ്രതിചേർത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് ഇ.ഡി പ്രതിയാക്കിയത്. യദുകൃഷ്ണന് മൂന്ന് ലക്ഷം കോഴ ലഭിച്ചുവെന്നാണ് കണ്ടെത്തൽ. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയതിനാണിത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇ.ഡി കണ്ടെടുത്തു. ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവ ശങ്കർ പ്രധാന ആസൂത്രകൻ ആണെന്നും കോഴപ്പണം ശിവശങ്കർ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നുമാണ് ഇ.ഡി വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷിന്റെ രണ്ട് ലോക്കറികളിൽ നിന്ന് എൻഐഎ പിടികൂടിയ പണം ശിവശങ്കരനുള്ള കോഴപ്പണം എന്നാണ് സ്വപ്ന ഇ.ഡിക്ക് നൽകിയ മൊഴി. മാത്രമല്ല ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലു കോടി 25 ലക്ഷം രൂപ കോഴിയായി നൽകിയിട്ടുണ്ടെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സ്വപ്നയുടെ ലോക്കറിലെ പണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശിവശങ്കർ മൊഴി നൽകിയത്. ശിവശങ്കരന്റെ മൊഴിയിൽ നിരവധിയായ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി വ്യക്തമാക്കുന്നു. ചോദ്യംചെലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.