തലശ്ശേരിയിൽ ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച കേസ്; പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം
November 19 | 01:09 PM
തലശ്ശേരി: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രതിക്ക് ജാമ്യം. അറസ്റ്റിലായി പതിനഞ്ചാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. നവംബർ മൂന്നിന് വൈകിട്ടാണ് തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ കാറിൽ ചാരി നിന്ന് എന്ന കുറ്റത്തിന് രാജസ്ഥാൻ സ്വദേശിയായ ആറ് വയസുകാരൻ ക്രൂരമായി മർദ്ദിക്കപ്പെട്ടത്.
മുഹമ്മദ് ഷിഹാദ് നടത്തിയത് ഗുരുതരമായ നരഹത്യശ്രമം ആണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുട്ടിയാണെന്ന പരിഗണന പോലും നൽകാതെയുളള ആക്രമണമാണ് പ്രതി നടത്തിയത്. ആദ്യഘട്ടത്തിൽ പൊലീസിന് വലിയ വീഴ്ച സംഭവിച്ച കേസിൽ റെക്കോഡ് വേഗത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേരള മനഃസാക്ഷിയെ നടുക്കിയ സംഭവത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ല.