'യുപിഎ ഭരണകാലത്ത് മോദിയെ കുടുക്കാൻ സിബിഐ തനിയ്ക്ക് മേൽ സമ്മര്‍ദം ചെലുത്തി': അമിത് ഷാ
March 30 | 10:33 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രിയെ നരേന്ദ്രമോദിയ്ക്കെതിരെ മൊഴി നല്കാന് സിബിഐ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് സിബിഐ തന്നെ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
മോദിസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അമിത് ഷായുടെ വെളിപ്പെടുത്തല്‍.
ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെ കൂടി ഉള്‍പ്പെടുത്തുന്ന മൊഴി നല്കാന് സിബിഐ എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന് മോദിജി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത് സംഭവിച്ചത്”, അമിത് ഷാ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം എടുത്തുമാറ്റിയ നടപടിയെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു. കോടതി ശിക്ഷിക്കുന്ന ആദ്യത്തെ നേതാവല്ല രാഹുല്‍ ഗാന്ധിയെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പീല്‍ പോകുന്നതിന് പകരം രാഹുല്‍ പ്രശ്നം ഗുരുതരമാക്കാനാണ് ശ്രമിക്കുന്നത്. വിധിയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വരുത്തിത്തീര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിയ്ക്ക് മേല്‍ പഴിചാരുകയാണെന്നും അമിത് ഷാ പറഞ്ഞു.
'രാഹുലിന്റെ പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കൂ. അദ്ദേഹം മോദിജിയെ മാത്രമല്ല അപമാനിച്ചത്. മോദി സമുദായത്തെയാണ്. ഒബിസി വിഭാഗത്തെയാണ്, രാജ്യത്തെ നിയമം വളരെ വ്യക്തമാണ്. രാഷ്ട്രീയ വേട്ടയൊന്നുമല്ല. സുപ്രീം കോടതിയുടെ വിധിയാണിത്. അതും അവരുടെ തന്നെ സര്‍ക്കാരിന്റെ കാലത്ത് വന്ന വിധിയാണ്,' അമിത് ഷാ പറഞ്ഞു.
വരാനിരിക്കുന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പിലും ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ക്വോട്ട എടുത്തുമാറ്റാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനത്തെപ്പറ്റിയും അമിത് ഷാ പ്രതികരിച്ചു.
”മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. ധ്രൂവീകരണം ഉണ്ടാക്കാനാണ് കര്‍ണ്ണാടകയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നയം കൊണ്ടുവന്നത്. അത് ഞങ്ങള്‍ തിരുത്തുകയായിരുന്നു. നേരത്തെ ചെയ്യേണ്ടതായിരുന്നു ഇത്,’ അമിത് ഷാ കൂട്ടിച്ചേർത്തു.