ചരിത്രത്തിലേക്ക് പറന്നുയരാൻ സാനിയ മിർസ: ഇന്ത്യയിൽ യുദ്ധ വിമാന പൈലറ്റ് ആകുന്ന ആദ്യ മുസ്ലീം വനിത
December 24 | 08:34 AM
ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശിലെ മിര്‍സപുറിലുള്ള ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയുടേയും തബസും മിര്‍സയുടേയും മകള്‍ സാനിയ മിര്‍സ ചരിത്രത്തിലേക്കാണ് പറന്നുയരുന്നത്. വ്യോമസേനയുടെ യുദ്ധ വിമാനം പറത്താനൊരുങ്ങുകയാണ് സാനിയ. ഇതോടെ രാജ്യത്തെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകും സാനിയ മിര്‍സ.
നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ)യില്‍ 149ാം റാങ്കാണ് സാനിയ കരസ്ഥമാക്കിയത്. യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതയായ അവാനി ചതുര്‍വേദിയാണ് സാനിയയ്ക്ക് പ്രചോദനം.
‘ഫ്ളൈറ്റ് ലെഫ്റ്റനന്റ് അവാനി ചതുര്‍വേദിയില്‍ നിന്ന് ഞാന്‍ വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു, അവരെ കണ്ടാണ് ഞാന്‍ എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചത്. യുവതലമുറ എന്നെങ്കിലും എന്നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ സാനിയ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പ്രതികരിച്ചു. ഈ മാസം 27-ന് പൂനെയില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സാനിയ ചേരും.
ദേഹത് കോട്വാലി പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ജസോവര്‍ എന്ന ചെറിയ ഗ്രാമമാണ് സാനിയയുടെ ജന്മദേശം. ഹിന്ദി മീഡിയം സ്കൂളിലാണ് സാനിയ പഠിച്ചത്. ഗ്രാമത്തിലെ തന്നെ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റര്‍ കോളേജിലാണ് പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെ പഠിച്ചത്. ശേഷം തുടര്‍ പഠനം മിര്‍സപുര്‍ സിറ്റിയിലുള്ള ഗുരുനാനക് ഗേള്‍സ് ഇന്റര്‍ കോളേജിലായിരുന്നു.
യുപി 12ാം തരം ബോര്‍ഡ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം റാങ്കോടെയാണ് സാനിയ വിജയിച്ചത്. സെഞ്ചൂറിയന്‍ ഡിഫന്‍സ് അക്കാദമിയിലാണ് എന്‍ഡിഎ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്.
തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കള്‍ക്കും സെഞ്ചൂറിയന്‍ അക്കാദമിക്കുമാണ് സാനിയ നല്‍കുന്നത്. ‘നാഷണല്‍ ഡിഫന്‍സ് അക്കാദമി 2022 പരീക്ഷയില്‍ ഫൈറ്റര്‍ പൈലറ്റില്‍ സ്ത്രീകള്‍ക്കായി രണ്ട് സീറ്റുകള്‍ മാത്രമേ സംവരണം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ആദ്യ ശ്രമത്തില്‍ അത് നേടാന്‍ എനിക്ക് സാധിച്ചില്ലെങ്കിലും രണ്ടാം തവണ ഞാനത് നേടിയെടുത്തു’ സാനിയ പറഞ്ഞു.