'പിണറായി വിജയൻ നീതി പാലിക്കണം, സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം'; സഭാ തർക്കത്തിൽ ഓർത്തഡോക്സ് യുവജനം പോസ്റ്റർ
April 2 | 08:30 AM
പത്തനംതിട്ട: സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് യുവജനം. പോസ്റ്ററുകൾ പതിച്ചാണ് ഓർത്തഡോക്സ് യുവജനത്തിന്റെ പ്രതിഷേധം. ചർച്ച് ബില്ലിൽ മന്ത്രി മൗനം വെടിയണം. പിണറായി വിജയൻ നീതി പാലിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പളളികളുടെ മുമ്പിലാണ് പോസ്റ്റർ പതിച്ചിട്ടുളളത്. ശനിയാഴ്ച അർദ്ധ രാത്രിയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവന്ന ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നേരത്തെ ഓർത്തഡോക്സ് സഭ പ്രമേയം കൊണ്ടുവന്നിരുന്നു. ഓർത്തഡോക്സ് സഭയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ബില്ല്. ബില്ല് ഏകപക്ഷീയമാണെന്നും സഭാ പ്രതിനിധികൾ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യമെന്ന പേരിൽ സുപ്രീംകോടതി വിധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ബില്ലിനെതിരെ തിരുവനന്തപുരം സെന്റ് ജോർജ് പളളിയിൽ ഓർത്തഡോക്സ് സഭ പ്രതിഷേധ ഉപവാസ പ്രാർത്ഥനാ യജ്ഞവും നടത്തിയിരുന്നു.
1934 ലെ മലങ്കര ഭരണഘടന അനുസരിച്ചുളള, 2017 ൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയെ തകിടം മറിക്കുന്നതാണ് ചർച്ച് ബില്ല്. കോടതി വിധി അസാധുവാക്കാനുളള ശ്രമം അംഗീകരിക്കില്ല. പ്രമേയം സർക്കാരിന് അയക്കുമെന്നും ഓർത്തഡോക്സ് സഭ പ്രതിനിധികൾ പറഞ്ഞിരുന്നു. അതേസമയം നിയമ നിർമ്മാണത്തിനുളള സർക്കാർ നീക്കത്തെ യാക്കോബായ സഭ സ്വാഗതം ചെയ്തിരുന്നു.
ആരാധനാ സ്വാതന്ത്ര്യവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയുള്ള നിയമ നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓരോ പളളിക്ക് കീഴിലും ഇരുവിഭാഗങ്ങൾക്കും അവരവരുടെ വിശ്വാസമനുസരിച്ച ആരാധന നടത്താം. ആർക്കാണ് പളളിയിൽ ഭൂരിപക്ഷമെന്നത് വിഷയമാകില്ലെന്നും സർക്കാർ കൊണ്ടുവന്ന കരട് ബില്ലിൽ വിശദമാക്കുന്നു. തര്‍ക്കമുണ്ടായാല്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കും. ഇവരുടെ തീരുമാനത്തിലും തര്‍ക്കമുണ്ടായാല്‍ 30 ദിവസത്തിനകം സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നും ബില്ലിൽ പറയുന്നു.