അഞ്ചാമത് കൊച്ചി മുസ്രിസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും
December 12 | 12:36 PM
കൊച്ചി: കൊവിഡ് കാലത്തെ പ്രതിസന്ധികൾക്ക് ശേഷം അഞ്ചാമത് കൊച്ചി മുസ്രിസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും. സിംഗപ്പൂരിൽ നിന്നുള്ള ആർട്ടിസ്റ്റ് ഷുബിഗി റാവു ക്യുറേറ്ററായ ബിനാലെയുടെ അഞ്ചാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നാല് മാസം നീണ്ടുനിൽക്കുന്ന ബിനാലെയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള 90 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി ബിനാലെ കാണാൻ നിരവധി പേർ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലെ 14 വേദികളിലായി നടക്കുന്ന ബിനാലെയിൽ തൊണ്ണൂറ് കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കപ്പെടും. നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും എന്നാണ് ബിനാലെ അഞ്ചാം പതിപ്പിന്റെ പ്രമേയം. നിന്നുള്ള ആർട്ടിസ്റ്റ് ഷുബിഗി റാവു ക്യുറേറ്ററായ ബിനാലെയുടെ അഞ്ചാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ പത്ത് വരെ നീണ്ടു നിൽക്കുന്ന മേളയിലേക്ക് രാവിലെ പത്ത് മുതൽ രാത്രി ഏഴ് വരെയായിരിക്കും പ്രവേശനം. സന്ദർശകർക്കുള്ള ടിക്കറ്റുകൾ പ്രദർശനവേദിയിലെ കൗണ്ടറിലും ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാർഥികൾക്ക് 50 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഒരാഴ്ച തുടർച്ചയായി പ്രദർശനനഗരി സന്ദർശിക്കാനുള്ള ടിക്കറ്റിന് 1000 രൂപയാണ്. മാസനിരക്ക് 4000 രൂപ. കലാ വിദ്യാർഥികൾ പങ്കാളികളാകുന്ന സ്റ്റുഡന്റ്സ് ബിനാലെയും കുട്ടികളുടെ ആർട്ട് ബൈ ചിൽഡ്രൻ ബിനാലെയും ഇതോടൊപ്പം നടക്കും. സെമിനാറുകൾ, ചർച്ചകൾ, വിവിധ കലാ അവതരണങ്ങൾ എന്നിവയും അരങ്ങേറും. കബ്രാൾ യാർഡിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ചൊരുക്കിയ താൽക്കാലിക പവിലിയനിലാണ് സെമിനാറുകളും ചർച്ചകളും കലാവതരണങ്ങളും നടക്കുക. 150 പേർക്ക് ഇവിടെ ഇരിപ്പിടമുണ്ട്.